മുബൈ സിറ്റിയും പൂനെ എഫ്.സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ട് ഗോളിന് മുംബൈ മുൻപിൽ. മോഡു സുഗോയും പെനാൽറ്റിയിലൂടെ റാഫേൽ ബസ്റ്റോസുമാണ് മുംബൈയുടെ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പൂനെ ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത്. അൽഫാറോയുടെ ശ്രമം പോസ്റ്റിനു തൊട്ടുരുമ്മി പുറത്തുപോവുകയായിരുന്നു. തുടർന്നും പൂനെ മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും മത്സരത്തിന്റെ ഗതിക്ക് വിപരീതമായി മുംബൈ ഗോൾ നേടുകയായിരുന്നു.
പൗളോ മച്ചാഡോയുടെ ഇടത് വിങ്ങിൽ നിന്നുള്ള ക്രോസിൽ പൂനെ ഗോൾ കീപ്പർ പന്ത് സ്വന്തമാക്കുന്നതിൽ പിഴച്ചപ്പോൾ പോസ്റ്റിൽ തട്ടി പന്ത് തിരിച്ചുവരികയും മോഡു സുഗോ മികച്ചൊരു ഫിനിഷിലൂടെ ഗോളാക്കുകയുമായിരുന്നു. തുടർന്നും അൽഫാറോക്കും പൂനെക്കും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുംബൈ വല കുലുക്കാൻ അവർക്കായില്ല.
തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് പെനാൽറ്റിയിലൂടെ മുംബൈ മത്സരത്തിൽ ലീഡ് ഉയർത്തിയത്. മോഡു സുഗോയെ ലാൽചുവാൻമാവിയ ഫാനായി പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. പെനാൽറ്റി എടുത്ത റാഫേൽ ബസ്റ്റോസ് മുംബൈയുടെ ലീഡ് ഉയർത്തുകയായിരുന്നു.