ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ കണ്ട മികച്ച മത്സരത്തിൽ ചെന്നൈയിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മികച്ച ജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജയം. ഒരു വേള 3-1ന് പിറകിൽ നിന്നതിനു ശേഷമാണു മൂന്ന് ഗോൾ തിരിച്ചടിച്ച് നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കിയത്.
ബർത്തലോമിയോ ഓഗ്ബെചെ നേടിയ ഹാട്രിക്കാണ് നോർത്ത് ഈസ്റ്റിനു വിജയം എളുപ്പമാക്കിയത്. റൗളിങ് ബോർജസിന്റെ സെൽഫ് ഗോളിലും തോയ് സിംഗിന്റെ ഗോളിൽ ചെന്നൈയിൻ തുടക്കത്തിൽ തന്നെ രണ്ടു ഗോളിന്റെ ലീഡ് നേടി. തുടർന്ന് ഓഗ്ബെചെ ഒരു ഗോൾ മടക്കിയെങ്കിലും തോയ് സിംഗിന്റെ രണ്ടാമത്തെ ഗോളിലൂടെ ചെന്നൈയിൻ 3-1ന്റെ ലീഡ് നേടുകയായിരുന്നു.
തുടർന്നാണ് തുടർച്ചയായി രണ്ടു ഗോൾ നേടിയ ബർത്തലോമിയോ ഓഗ്ബെചെ നോർത്ത് ഈസ്റ്റിനു സമനില നേടിക്കൊടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 3-3ന് സമനിലയായിരുന്നു.
രണ്ടാം പകുതിയിൽ ഇരു ടീമുകളോടെ കരുതലോടെ കളിച്ചപ്പോൾ ആദ്യ പകുതിയിലെ പോലെ ഗോൾ രണ്ടാം പകുതിയിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് ആദ്യ പകുതിയിൽ വഴങ്ങിയ സെൽഫ് ഗോളിന് പകരമായി റൗളിങ് ബോർജസ് ഗോൾ നേടി നോർത്ത് ഈസ്റ്റിനു ലീഡ് നേടിക്കൊടുത്തത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നോർത്ത് ഈസ്റ്റ് ഗോൾ മുഖം ചെന്നൈയിൻ നിരന്തരം ആക്രമിച്ചെങ്കിലും ഗോൾ മാത്രം നേടാൻ അവർക്കായില്ല.
കഴിഞ്ഞ കൊല്ലാതെ ചാമ്പ്യന്മാരായ ചെന്നൈയിന് ഇതുവരെ പോയിന്റ് പോലും നേടാനായിട്ടില്ല. ലീഗ് പട്ടികയിൽ ഏറ്റവും അവസാനമാണ് ചെന്നൈയിൻ. അതെ സമയം 3 മത്സരങ്ങളിൽ നിന്ന് 7 സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് ലീഗിൽ ഒന്നാം സ്ഥാനത്താണ്.