കേരള ബ്ലാസ്റ്റേഴ്സ് മുംബൈക്ക്‌ മുന്നിൽ വീണു

മുംബൈ, 2023 ജനുവരി 8: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിത കുതിപ്പ്‌ കരുത്തരായ മുംബൈ സിറ്റിക്ക്‌ മുന്നിൽ അവസാനിച്ചു. ഐഎസ്‌എല്ലിൽ ഒന്നാംസ്ഥാനക്കാരായ മുംബൈയോട്‌ നാല്‌ ഗോളിനാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ തോറ്റത്‌. ആദ്യ 22 മിനിറ്റിൽതന്നെ നാല്‌ ഗോളും വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം തടഞ്ഞു. സീസണിൽ ഒരു കളിയും തോൽക്കാത്ത ടീമാണ്‌ മുംബൈ. ജോർജ്‌ ഡയസ്‌ പെരേര അവർക്കായി ഇരട്ടഗോളടിച്ചു. ഗ്രെഗ്‌ സ്‌റ്റുവർട്ടും ബിപിൻ സിങ്ങും മറ്റ്‌ ഗോളുകൾ നേടി. 13 കളിയിൽ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത്‌ തുടരുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. അവസാനം കളിച്ച എട്ട്‌ കളിയിൽ ഇവാൻ വുകോമനോവിച്ചിന്റെ സംഘം തോറ്റിരുന്നില്ല.

ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ കളിച്ച ടീമില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മൂന്ന്‌ മാറ്റങ്ങൾ വരുത്തി.
പ്രതിരോധത്തിൽ മാർകോ ലെസ്‌കോവിച്ചും സന്ദീപ്‌ സിങ്ങും ഇറങ്ങിയില്ല. ഹർമൻജോത്‌ കബ്ര, വിക്‌ടർ മോൻഗിൽ എന്നിവർ പകരം ഇടംകണ്ടു. ജെസെൽ കർണെയ്‌റോ, ഹോർമിപാം എന്നിവർ തുടർന്നു.മധ്യനിരയിൽ ഇവാൻ കലിയുഷ്‌നി തിരിച്ചെത്തിയപ്പോൾ അപോസ്‌തലോസ്‌ ജിയാനു പുറത്തിരുന്നു.
സഹല്‍ അബ്ദുൾ സമദ്, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിങ് എന്നിവര്‍. കെ പി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും മുൻനിരയിൽ. ഗോൾമുഖത്ത്‌. ബാറിന് കീഴില്‍ പ്രഭ്‌സുഖന്‍ സിങ്ഗില്‍. മുംബൈ മുന്നേറ്റത്തിൽ ജോർജ്‌ പെരേര ഡയസ്‌. ഗ്രെഗ്‌ സ്‌റ്റുവർട്ട്‌, ബിപിൻ സിങ്‌, ലല്ലിയൻസുവാല ചങ്‌തെ എന്നിവർ തൊട്ടുപിന്നിൽ. മധ്യനിരയുടെ ഇരുവശങ്ങളിലും അഹമ്മദ്‌ ജഹുവും അപൂയയും.
പ്രതിരോധത്തിൽ രാഹുൽ ബെക്കെ, മെഹ്‌താബ്‌ സിങ്‌, വിഘ്‌നേഷ്‌ ദക്ഷിണാമൂർത്തി, റോസ്‌റ്റിൻ ഗ്രിഫിത്‌സ്‌. ഗോൾവലയ്‌ക്ക്‌ മുന്നിൽ ലചെൻപ.

അപരാജിത കുതിപ്പുമായി മുംബൈയിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ്‌ തുടക്കംതന്നെ പാളി. കളിയുടെ നാലാം മിനിറ്റിൽ ഡയസ്‌ മുംബൈയെ മുന്നിലെത്തിച്ചു. സ്‌റ്റുവർട്ടിന്റെ ലോങ്‌ ക്രോസിൽനിന്നായിരുന്നു തുടക്കം. ഇടതുഭാഗത്ത്‌ ബിപിൻ ക്രോസ്‌ പിടിച്ചെടുത്തു. ഷോട്ട്‌ പായിച്ചു. ഗിൽ തടുത്തിട്ടു. എന്നാൽ തട്ടിത്തെറിച്ച പന്ത്‌ ഡയസ്‌ ഒഴിഞ്ഞ വലയിലേക്ക് തട്ടിയിട്ടു. പിന്നാലെ ഡയമന്റാകോസിന്റെ ഷോട്ട്‌ ലചെൻപ തടഞ്ഞു. എന്നാൽ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിന്റെ ആശയക്കുഴപ്പത്തിൽനിന്ന്‌ മുംബൈ വീണ്ടും ലക്ഷ്യം കണ്ടു. പത്താം മിനിറ്റിലായിരുന്നു അവരുടെ രണ്ടാംഗോൾ. വലതുവശം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഒടുവിൽ ചങ്‌തെ ഉയർത്തിവിട്ട പന്തിൽ സ്‌റ്റുവർട്ട്‌ തലവച്ചു. അഞ്ച്‌ മിനിറ്റിനിടെ ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും വഴങ്ങി. ബിപിൻ സിങ് തൊടുത്ത ഷോട്ട്‌ ഗില്ലിനെ മറികടന്ന്‌ വലയിൽ പതിച്ചു. ഡയസാണ്‌ അവസരമൊരുക്കിയത്‌.

22‐ാംമിനിറ്റിൽ മുംബൈയുടെ നാലാം ഗോളുമെത്തി. ഇക്കുറിയും ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിന്‌ ഡയസിനെ പിടിച്ചുനിർത്താനായില്ല. ജഹു നൽകിയ ത്രൂബോൾ പിടിച്ചെടുത്ത്‌ ഡയസ്‌ എളുപ്പത്തിൽ പന്ത്‌ വലയിലെത്തിച്ചു. നാല്‌ ഗോൾ വീണതിന്റെ ഞെട്ടലിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പതറിപ്പോയി. എന്നാൽ ലൂണയും കലിയുഷ്‌നിയും ചേർന്ന്‌ ബ്ലാസ്‌റ്റേഴ്‌സിനെ ട്രാക്കിലെത്തിച്ചു. 34‐ാം മിനിറ്റിൽ ലൂണയുടെ ഫ്രീകിക്ക്‌ ലചെൻപ തട്ടിയകറ്റി. ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ രണ്ട്‌ കോർണറുകൾ ബ്ലാസ്‌റ്റേഴ്‌സിന്‌ തുടർച്ചയായി കിട്ടിയെങ്കിലും മുംബൈ സിറ്റി പ്രതിരോധം പിടിച്ചുനിന്നു. ആദ്യപകുതി ബ്ലാസ്‌റ്റേഴ്‌സ്‌ നിരാശയോടെ അവസാനിപ്പിച്ചു.

രണ്ടാംപകുതിയിൽ മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. രണ്ട്‌ തവണ ലചെൻപ പന്ത്‌ കുത്തിയകറ്റുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ്‌ പന്തിൽ നിയന്ത്രണം കാട്ടി. 61‐ാം മിനിറ്റിൽ വുകോമനോവിച്ച്‌ കളിയിൽ ആദ്യമാറ്റം വരുത്തി. രാഹുലിന്‌പകരം സൗരവ്‌ മൊണ്ടൽ ഇറങ്ങി. പിന്നാലെ കർണെയ്‌റോ വലിയൊരു അപകടത്തിൽനിന്ന്‌ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. മുംബൈയുടെ ആക്രമണം. ബിപിന്റെ മുന്നേറ്റം ഗില്ലിനെ മറികടന്നു. ആൽബെർടോ നെഗ്വേര പന്ത്‌ വലയിലേക്ക്‌ തിരിച്ചുവിട്ടു. എന്നാൽ ഗോൾമുഖത്ത്‌ ജാഗ്രതയോടെ നിന്ന കർണെയ്‌റോ പന്ത്‌ ഗോൾലൈനിൽവച്ച്‌ തട്ടിയകറ്റി. ബ്ലാസ്‌റ്റേഴ്‌സ്‌ രണ്ട്‌ മാറ്റങ്ങൾകൂടി വരുത്തി. സഹലിനും കലിയുഷ്‌നിക്കും പകരം ജിയാനുവും ബ്രൈസ്‌ മിറാൻഡയും കളത്തിലെത്തി. തിരിച്ചടിക്കാനായി മഞ്ഞപ്പട ആഞ്ഞുശ്രമിച്ചു. എന്നാൽ മുംബൈയുടെ പ്രതിരോധം വിട്ടുകൊടുത്തില്ല. കോർണറുകൾ വഴങ്ങി അവർ അപകടമൊഴിവാക്കി. 83‐ാം മിനിറ്റിൽ രണ്ട്‌ മാറ്റങ്ങൾ കൂടിയുണ്ടായി. ജീക്‌സണും ഡയമന്റാകോസും തിരിച്ചുകയറി. ആയുഷ്‌ അധികാരിയും മലയാളി യുവതാരം വിബിൻ മോഹനനും കളത്തിലെത്തി. അവസാന നിമിഷം ജിയാനുവിന്റെ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.

ഈമാസം 22ന്‌ എഫ്‌സി ഗോവയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here