ആറുവര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു, എഫ്‌സി ഗോവയെ 3-1ന് തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് !

കൊച്ചി: തകര്‍പ്പന്‍ പ്രകടനത്തോടെ എഫ്സി ഗോവയെ 3-1ന് തുരത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എലില്‍ മൂന്നാംജയം സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാംജയം. സ്വന്തം തട്ടകമായ കൊച്ചിയില്‍ സീസണിലെ രണ്ടാമത്തെ ജയം കൂടിയാണ്. കഴിഞ്ഞ പത്ത് മത്സരത്തിലും ഗോവയ്ക്കെതിരെ ജയിക്കാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സ് ഇക്കുറി ആ ചരിത്രം കൂടി തിരുത്തി. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ്, ഇവാന്‍ കലിയുഷ്നി എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. ഗോവയ്ക്കായി നോഹ വെയ്ല്‍ സദൗയി ഒരു ഗോള്‍ തിരിച്ചടിച്ചു.
ജയത്തോടെ ആറ് കളിയില്‍ ഒമ്പത് പോയിന്റ് ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ അഞ്ചാമതെത്തി. 2016 നവംബര്‍ എട്ടിനായിരുന്നു ഐഎസ്എലില്‍ ഗോവക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന ജയം.

നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍നിന്ന് ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ പന്ത് തട്ടാനിറങ്ങിയത്. സൗരവ് മണ്ഡലിന് പകരം സഹല്‍ അബ്ദുള്‍ സമദ് എത്തി. പ്രതിരോധത്തില്‍ സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍ എന്നിവര്‍. മധ്യനിരയില്‍ സഹലിനൊപ്പം അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്നി, ജീക്സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ കെപി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍. ഗോവയുടെ മുന്നേറ്റത്തില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരമായ അല്‍വാരോ വാസ്‌കസ്. മധ്യനിരയില്‍ ഇകെര്‍ ഗുവരോക്സെന, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, നോഹ വെയ്ല്‍ സദൗയി, എഡു ബെദിയ, ആയുഷ് ഛേത്രി. പ്രതിരോധത്തില്‍ സേവ്യര്‍ ഗാമ, അന്‍വര്‍ അലി, അയ്ബാന്ധ ഡോഹ്ലിങ്, സെറിറ്റണ്‍ ഫെര്‍ണാണ്ടസ്. ഗോള്‍വലയ്ക്ക് മുന്നില്‍ ധീരജ് സിങ്.

കളിയുടെ ആദ്യനിമിഷങ്ങളില്‍ ഗോവയുടെ കാലുകളിലായിരുന്നു പന്ത്് എന്നാല്‍ മികച്ചൊരു പ്രത്യാക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്സ് ഗോവന്‍ ഗോള്‍മുഖം വിറപ്പിച്ചു. സഹലിന്റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പിന്നാലെ വീണ്ടും അടി തൊടുത്തെങ്കിലും ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. മറുവശത്ത് ഗോവയുടെ വാസ്‌കസിന്റെ ഗോള്‍ ശ്രമം ഗില്ലും കുത്തിയകറ്റി. പതിനാലാം മിനിറ്റില്‍ സഹലിനെ ലക്ഷ്യമാക്കിയുള്ള ഡയമന്റാകോസിന്റെ ക്രോസിനെ ഗോവ ഗോളി ധീരജ് സിങ് തട്ടിമാറ്റി. 19ാം മിനിറ്റില്‍ സഹല്‍-ഡയമന്റാകോസ് സഖ്യത്തിന്റെ മറ്റൊരു നീക്കം കൂടി ഗോള്‍മുഖത്ത് അവസാനിച്ചു. ലൂണയുടെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇരുഭാഗത്തും ബോക്സിലേക്ക് നീക്കങ്ങളുണ്ടായെങ്കിലും ലക്ഷ്യത്തിലേക്ക് പന്ത് പോയില്ല.

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മനോഹര ഗോള്‍. രാഹുലിലൂടെയായിരുന്നു തുടക്കം. വലതുപാര്‍ശ്വത്തില്‍ അസാമാന്യ കുതിപ്പ് നടത്തിയ രാഹുല്‍ ഗോവന്‍ പ്രതിരോധത്തെ ഒന്നൊന്നായി പിന്നിലാക്കി. ഒടുവില്‍ ബോക്സിലേക്കുള്ള ക്രോസ് ഒരു തവണ പ്രതിരോധം തടഞ്ഞു. എന്നാല്‍ അടുത്ത ക്രോസ് കൃത്യം ബോക്സിലേക്ക്. ഇക്കുറി ലൂണ അതിലേക്ക് തലവയ്ക്കാനായി ചാടിയെങ്കിലും പന്ത് തട്ടിത്തെറിച്ച് ബോക്സിനുള്ളില്‍ ഇടതുഭാഗത്ത് നിന്ന സഹലിന്റെ കാലില്‍ കിട്ടി. സഹലിന്റെ പ്രതിരോധത്തിന്റെ വിടവ് നോക്കി, പോസ്റ്റിനരികെ കാത്തുനിന്ന ലൂണയിലേക്ക് തൊടുത്തു. ഈ ഇരുപതാം നമ്പറുകാരന് പന്ത് തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടാം ഗോള്‍. ഇത്തവണ ഇടതുവശത്തായിരുന്നു ആക്രമണം. സഹലിന്റെ മുന്നേറ്റം. പ്രതിരോധത്തിന് പിടിച്ചുനില്‍ക്കാനായില്ല. പന്ത് ബോക്സില്‍. പന്ത് കാലില്‍ കൊരുക്കാനുള്ള ശ്രമത്തിനിടെ ഡയമന്റാകോസിനെ അന്‍വര്‍ അലി വീഴ്ത്തി. ബ്ലാസ്റ്റേഴ്സിന് പെനല്‍റ്റി. കിക്ക് എടുത്ത ഗ്രീസുകാരന്‍ എളുപ്പത്തില്‍ ധീരജിനെ മറികടന്നു. രണ്ട് ഗോള്‍ ആവേശത്തില്‍ ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യത്തോടെയാണ് രണ്ടാംപകുതി തുടങ്ങിയത്. 52ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. ഇടതുവശത്ത് ഡയമന്റാകോസിന്റെ കുതിപ്പ്. ബോക്സിന് സമീപത്ത് വച്ച് ഡയമന്റാകോസ് കലിയുഷ്നിയിലേക്ക് പന്ത് കട്ട് ചെയ്തു. ഈ ഉക്രൈന്‍ താരത്തെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 30 വാരനിന്നുള്ള കരുത്തുറ്റ ഷോട്ട് ഗോവന്‍ വല തകര്‍ത്തു. തുടര്‍ന്നും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളായിരുന്നു. മറുവശത്ത് ഗോവയുടെ ഗോള്‍ ശ്രമങ്ങളെ ഗില്‍ സമര്‍ഥമായി തടഞ്ഞു. എന്നാല്‍ 67ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ വഴങ്ങി. സെറിട്ടന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്കില്‍ തലവച്ച് സദൗയിയാണ് ഗോള്‍ മടക്കിയത്.

71ാം മിനിറ്റില്‍ വുകോമനോവിച്ച് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡയമന്റാകോസിന് പകരം അപോസ്തലോസ് ജിയാനുവും ജീക്സണ്‍ സിങ്ങിന് പകരം പുയ്ട്ടിയയെയും കളത്തിലെത്തിച്ചു. ഇതിനിടെ ഒരു സുവര്‍ണാവസരം ലൂണയ്ക്ക് മുതലാക്കാനായില്ല. 81ാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സ് വരുത്തി. സന്ദീപ് സിങ്ങിനും സഹലിനും പകരം സൗരവും ജെസെല്‍ കര്‍ണെയ്റോയുമെത്തി. 89ാം മിനിറ്റില്‍ കലിയുഷ്നിക്ക് പകരം വിക്ടര്‍ മോന്‍ഗിലും വന്നു. അവസാന നിമിഷങ്ങളില്‍ കളി പൂര്‍ണമായും ബ്ലാസ്റ്റേഴ്സിന്റെ കാലുകളിലായി. ജയവും പൂര്‍ത്തിയാക്കി. ചാമ്പ്യന്‍മാരായ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികള്‍. 19നാണ് മത്സരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here